Tuesday, May 30, 2006

ഇങ്ങനെയും ഒരു കാലം

ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ് ഞാന്‍ ഈ കുറിപ്പെഴുതുനത്
പുറത്ത് സ്പ്രിങ്ങിനും സമ്മറിനും അതിരിടുന്ന മഴ ചിന്നം പിന്നം പാറി പെയ്യുകയാണ്
റൊമാഷ്കയെന്ന മഞ്ഞപ്പൂക്കള്‍ പച്ചപ്പുല്ലിന്‍റെ ബാക്ഗ്രൌണ്ടില്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ട്
നാലാം നിലയിലെ എന്‍റെ ജനലില്‍ നിന്നും നോക്കിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഞാന്‍ കാണുന്ന പേരറിയാത്ത മരം നിറയെ വെള്ളപ്പൂക്കളും ചൂടി നില്‍ക്കുന്നുണ്ട്
ഏഴു വര്‍ഷമായി എല്ലാ ജൂണ്‍ മാസത്തിലും ഞാനിതൊക്കെ ആവര്‍ത്തിച്ച് കാണുന്നുണ്ട്. ഇത്തവണ നേരത്തേ, മെയ്മാസത്തിലേ വന്നു എന്നു മാത്രം.
ഗ്ലോബല്‍ വാമിങ്ങ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ പരിതപിക്കാറുണ്ട്. എന്നാലും എനിക്കിഷ്ടമാണ് എത്രയും നേരത്തെ വേനല്‍ വന്നെത്തുന്നത്.
എന്താണ് എന്‍റെ മാനസികാവസ്ഥയെന്ന് എനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല
ഏഴ് വര്‍ഷങ്ങളായി എനിക്കുള്ള എന്തൊക്കെയോ നഷ്ടപ്പെടുന്നത് കൊണ്ടാകാം, നഷ്ടപ്പെടാന്‍ പോകുന്നത് റൊമാഷ്കയോ പേരറിയാമരമോ ഒന്നുമല്ല.
വര്‍ഷങ്ങളായി ഋതുഭേദമില്ലാതെ എന്‍റെ ജീവിതതില്‍ നിറഞ്ഞു നിന്നിരുന്ന, എന്നും പൂക്കള്‍ മാത്രം വിരിഞ്ഞിരുന്ന, ഒരു കൊടും ശൈത്യത്തിലും ഇല പൊഴിക്കതിരുന്നിരുന്ന മറ്റൊരു മഹാ വൃക്ഷമാണ് നഷ്ടപ്പെടാന്‍ പോകുന്നത്.
അല്ലെങ്കില്‍ ആ മഹാമേരു ഈ വേനലില്‍ ഇലയും പൂവുകളും, എന്തിനേറെ, സ്വന്തം വേരുകള്‍ പോലും പറിച്ചെറിഞ്ഞ് എന്‍റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പോകുകയാണ്.
ഞാന്‍ പറയാഞ്ഞിട്ടാണ്, അല്ലെങ്കില്‍ അത് അവിടെ തന്നെ നില്‍ക്കുമായിരുന്നു, പൂക്കളും കായ്കളുമായി.
എന്നാല്‍ അതിനെ പിടിച്ചു നിര്‍ത്താന്‍ മാത്രം ശക്തമല്ല എന്‍റെ മണ്ണ്, അതിനു വളമേകാന്‍ മാത്രം നൈര്‍മല്യത എന്നിലില്ല.
എന്നാലും ഈ മഴ കാണാന്‍, എവിടെയായാലും ഈ മഴയത്ത് നോക്കിനില്‍കാന്‍ നീ വേണമെന്ന് പറയണമെന്നുണ്ട്, അവളും അത് കേള്‍ക്കാന്‍ കാത്തിരിക്കുകയാകണം - ക്രൂരതയായിരിക്കാം- എന്നാലും ഞാന്‍ പറയില്ല.
അതാണെന്‍റെ ക്രൂരതയുടെ ആഴം.
ഉറങ്ങണം, ഉറക്കം വരില്ല,എന്നെ ഉറക്കാന്‍ മാത്രം വീര്യം ഒരു വീഞ്ഞിനുമില്ല. എന്നാലും കിടക്കണം
നളെയും രാവിലെ അലാം ഒരുമണിക്കൂര്‍ സ്നൂസ് ചെയ്യിച്ച്, അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ എഴുന്നേറ്റ്, എന്തൊക്കെ ചെയ്തുവെന്ന് വരുത്തി കുറ്റിയടിച്ചപോലുള്ള ട്രാഫിക്കില്‍ ഡ്രൈവ് ചെയ്ത് ഓഫീസിലെത്തണം, പിന്നെ വൈകിയതിന്‍റെ എക്സ്പ്ലനേഷനായി എന്തെങ്കില്‍ നുണക്കഥ പറഞ്ഞ്, വേദനിക്കുന്നവരുടേയും വേദനയകറ്റുന്നവരുടേയും ലോകത്ത് ഒപ്പ് വെച്ച്, ഉച്ചക്ക് ശേഷം മറ്റൊരു ലോകത്ത് മറ്റൊരു മുഖം മൂടിയുമായി, വൈകീ വീട്ടീലെത്തി....അങ്ങനെ അങ്ങനെ......



റൊമാഷ്ക ഇവിടെയുണ്ട് . പേരറിയാപൂമരം ഇതാണ്

Labels: , ,

inblogs.net