Friday, June 30, 2006

വിരിയിക്കപ്പെടുന്നതെന്തെന്ന് വെച്ചാല്‍....

........അവള്‍ ഒരു കൂട കാട്ടുപൂക്കളുമായി വന്നു.
അതില്‍ നിന്നൊന്നെടുത്ത് ചൂടി അവള്‍ മൊഴിഞ്ഞു
“ഋതുഭേതങ്ങളുടെ പ്രവാചകാ...അങ്ങ് തന്നെ പ്രണയത്തെക്കുറിച്ച് പാടി,പിന്നെയെന്തിനങ്ങാല്‍ തന്നെ എന്‍റെ പ്രണയം നിരസിക്കപ്പെടണം ? “

അനന്തരം അയാള്‍ ധ്യാനത്തിന്‍റെ പുറ്റുകളിലേക്കിറങ്ങി, മെല്ലെ മെല്ലെ സകല ഗോളങ്ങളും ചരാചരങ്ങളും അധീനതയിലാണ്ടു.
അവനാകട്ടെ ‍-താനാണതിന്‍റെയൊക്കെ ഉടയോന്‍‍ എന്ന ഭാവത്തില്‍- ഊര്‍വ്വരതികളിലേക്കൂളിയിട്ടു.അവന്‍റെയുള്ളില്‍ സമുദ്രങ്ങളും ഗഗനങ്ങളും കടന്ന് പോയി.
യാത്രയുടെ പാരമ്യതയില്‍ അവന്‍ പരമാത്മാവിലെത്തി.
അവന്‍ ചോദിച്ചു,
“അല്ലയോ രഹസ്യം കൊണ്ട് മറഞ്ഞിരിക്കുന്നവനും പരസ്യംകൊണ്ട് വെളിവായിരിക്കുകയും ചെയ്യുന്നവനേ, അങ്ങവരോട് നിന്‍റെ മുന്നില്‍ മാത്രം തലകുനിക്കാന്‍ പറഞ്ഞില്ലേ?, പിന്നെയവരെന്തിന് എന്നെയുമാരാധിക്കണം?”

അധരങ്ങളില്‍ നിന്നും പുറപ്പെടുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടുന്ന വാക്കുകളില്‍ നിന്നും വിശ്വാസം വ്യതിചലിപ്പിക്കപ്പെട്ട പരമാത്മാവ് അവനായി ഉത്തരം വെളിവാക്കപ്പെടുത്തി-
“നിന്‍റെ അറിവുകള്‍ക്കുമപ്പുറം മാത്രം എന്‍റെ അറിവ് വ്യാപിക്കപ്പെട്ടിരിക്കുന്നു”

വാമൊഴിയില്‍ ഉത്തരം തേടുന്നവളുടെ അറിവിലത് പകര്‍ത്താന്‍ മാത്രം പിന്നീടവന്‍ സമുദ്രങ്ങളും ആകാശങ്ങളും താണ്ടി തിരിച്ചെത്തി. അപ്പോഴേക്കും അവള്‍ പൂക്കൊട്ട കാണിക്കയായി വെച്ച് യാത്രയായിരുന്നു.

അവന്‍ അവളെക്കുറിച്ചോര്‍ത്തു. പിന്നെ നിഷ്ക്രിയത്വത്തെക്കുറിച്ചും.

Labels: ,

inblogs.net