Monday, December 18, 2006

കുഞ്ഞാണ്ടി

വാക്കുകളൊരിക്കലും ഇരുമ്പുലക്കകളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് പല്ലാറ് തിരുവാകപ്പുറത്ത് നൂഹ് കണ്ണ് സാഹിബ്.


കുഞ്ഞാണ്ടി ഒരു ഉപഗ്രഹം പോലെ സാഹിബിന് ചുറ്റും തിരിഞ്ഞു.


പ്രായം കൊണ്ടളക്കുകയാണെങ്കില്‍ സാഹിബിനേക്കാള്‍ രണ്ട് വയസ്സിന് മൂപ്പം കൂടും കുഞ്ഞാണ്ടിക്ക്. ഒരിക്കലും കുഞ്ഞാണ്ടി പറഞ്ഞില്ല. കുഞ്ഞാണ്ടി അറിഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞൊഴുകി. നിലമ്പൂര് കാട്ടില്‍ വേട്ടക്കെന്ന് പറഞ്ഞ് പോയ സാഹിബ് ആയിശയുടെ കുടിയില്‍ അന്തിയുറങ്ങുമ്പോള്‍ റാന്തല് തിരിതാഴ്ത്തി കുഞ്ഞാണ്ടി കാത്തിരുന്നു.

സാഹിബിന് ഭാര്യമാര്‍ രണ്ടെണ്ണമുണ്ടായിരുന്നു. കൌജുവിനെ കെട്ടാന്‍ കാരണം സൌന്ദര്യവും സമ്പത്തുമായിരുന്നെങ്കില്‍ തിത്തിക്കുട്ടിയെ രാക്ക് രാമാനം പള്ളിക്കല്യാണം കഴിച്ചതിന്‍റെ കാരണം സൌന്ദര്യം മാത്രം.


ദാമ്പത്യം നൂഹ് കണ്ണ് സാഹിബിന്‍റെ കുണ്ടലിയിലുണ്ടായിലെഴുതാന്‍ എഴുതിയവന്‍ മറന്നു. ഇബ്രാഹിം കുഞ്ഞിനെ പെറ്റിട്ടശേഷം കൌജുവും അഞ്ച് വയസ്സ് വരെ വളര്‍ത്തിയ ശേഷം തിത്തിക്കുട്ടിയും പരലോകം പൂണ്ടു.


നൂഹ് കണ്ണ് തനിച്ചായി, നൂഹ് കണ്ണ് സാഹിബ് തനിച്ചായില്ല. സാഹിബും കുഞ്ഞാണ്ടിയും തനിച്ചായി. ഇബ്രാഹിം കുഞ്ഞ് (സാഹിബ്) തനിച്ചായി, കളികൂടാന്‍ ആരും കൃത്യമായി പെയ്യിന്‍റടിച്ച ആ നാല് വന്മതിലുകള്‍ക്കുള്ളിലേക്ക് വന്നില്ല. നീലി ഇടക്കിടെ കുഞ്ഞാണ്ടിയുടെ വിരലില്‍ തൂങ്ങി വന്നതൊഴിച്ചാല്‍.

അക്കാലത്താണ് നിലമ്പൂര്‍ ആയിശ വീര്‍ത്തവയറുമായി ചെയ്ത്താന്‍ കുന്നും കയറി സാഹിബിന്‍റെ പല്ലാറ് തിരുവാകപ്പുറത്ത് പടിപ്പുരക്കല്‍ നാട്ടുകാരണവന്മാരുമായി വന്ന് തന്‍റെ സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിക്കുന്നത്, വാസനപ്പുകയില ചേര്‍ത്ത മുറുക്കാന്‍ ചവച്ചത് ഇറക്കണോ തുപ്പണോ എന്നത് തീരുമാനിച്ചിട്ടാവാം അതിനൊരുത്തരം പറയെലെന്ന ഭാവത്തില്‍ നിന്ന സാഹിബിനെ അമ്പരപ്പിച്ച് കൊണ്ട് ആദ്യമായി സാഹിബിന് മുന്നില്‍ കുഞ്ഞാണ്ടി ഒരു കൊടും കാറ്റായി.


“പ്ഫ! ഇയ്യെന്താടി മൂധേവീ പറേണത്, അന്‍റെ പൊരക്ക് മുന്നില്‍ സാഹിബിന്‍റെ കുതിരവണ്ടിയില് വന്നതും റാന്തല് തിരിതാഴ്ത്തിയതും അന്‍റേ പള്ളേല്ള്ള കുരുപ്പിനെ ഇണ്ടാക്കിയതും ഞാനല്ലേടീ...?”


ചാരായം കുടിച്ച കുഞ്ഞാണ്ടിയുടെ ആക്രോശങ്ങളെപ്പറ്റിയുള്ള അങ്ങാടിക്കഥകള്‍ കേട്ടിരിക്കാമെങ്കിലും അങ്ങനെയൊരു കുഞ്ഞാണ്ടിയെ സാഹിബതുവരെ കണ്ടിട്ടില്ലായിരുന്നു. കൃതജ്ഞതകൊണ്ട് സാഹിബ് വിവശനായി.


ആ ഒരു ചോദ്യവും ഒരിടവേളയുടെ നിശ്ശബ്ദതക്കും ശേഷം ആയിശ വട്ക്കിനിപ്പുറത്തേക്കും നാട്ട് കാരണവന്മാര്‍ പഴം പൊരി, ആട്ടിന്‍പാലൊഴിച്ച ചായ എന്നിടങ്ങളിലേക്കും സ്ഥലം മാറ്റപ്പെട്ടു. പിറ്റേന്ന് ചെയ്ത്താന്‍ കല്ലിന്‍റെ പുറകിലെ മഞ്ഞപൌട്ടയില്‍ നീലീടമ്മ തൂങ്ങിമരിച്ചു.

നീലിപ്പെണ്ണ് കരഞ്ഞു, നീലിപ്പെണ്ണിന്‍റെ കണ്ണീര് കണ്ട് ഇബ്രാഹിം കുഞ്ഞ് മിണ്ടാട്ടം മുട്ടി അവളുടെ കുഞ്ഞ് കൈപ്പത്തികള്‍ അമര്‍ത്തിപ്പിടിച്ചു, കുഞ്ഞാണ്ടിക്ക് വേണ്ടി സാഹിബിന്‍റെ കണ്ണീലും പൊടിഞ്ഞു ഒരിറ്റ് പൊടിക്കണ്ണീര്‍.

കുഞ്ഞാണ്ടി കരഞ്ഞില്ല,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി സുകൃതം കൊണ്ട് സമൃദ്ധനായി.ചാത്തം കഴിഞ്ഞന്ന് രാത്രി മുറുക്കാനിടിക്കാന്‍ കൃത്യതയോടെ കുഞ്ഞാണ്ടിയെത്തി.


ശരീരശാസ്ത്രപരമായിപ്പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഒട്ടൊരു പ്രതീക്ഷക്ക് വകനല്‍കുന്ന തരത്തില്‍ ക്രോമാഗ്നോണ്‍ മനുഷ്യനോട് രൂപസാദൃശ്യം തോന്നിപ്പിക്കും കുഞ്ഞാണ്ടി. അസൂയക്കരൊഴിച്ച് മറ്റുള്ളവര്‍ക്ക് ‍ കുഞ്ഞാണ്ടി വികലാംഗനാണ്.പില്‍ക്കാലത്ത് ‘ദ് കുഞ്ഞാണ്ടി അനോമാലി’‍ എന്ന് നരവംശ ശാസ്ത്രജ്ഞന്‍മാരാല്‍ അറിയപ്പെട്ട ഒരു പ്രത്യേകതരം അംഗവൈകല്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു കുഞ്ഞാണ്ടി, ഇടത്തേ ചെവിയുടെ സ്ഥാനത്ത് ആറാമിന്ദ്രിയം കണക്കെ ഒരു മാംസപിണ്ടം തൂങ്ങിക്കിടക്കുന്ന ഒരു പ്രത്യേക അംഗവൈകല്യം. എന്ന് വെച്ച് കുഞ്ഞാണ്ടിക്ക് യാതൊരു കേള്‍വിക്കുറവുമില്ല, മറിച്ച് ഒരു പ്രത്യേകതരം അമിത കേള്‍വിശക്തിയുണ്ടാക്കിക്കൊടുത്തുതാനും.



അടക്കാകളത്തിലെ കണക്കുകളും നാടൊട്ടുക്കുള്ള പാണ്ട്യാലകളിലെ സന്ദര്‍ശനവും കഴിഞ്ഞുള്ള ഇടവേളകളില്‍ പകുതി നിലമ്പൂരില്‍ ആയിശാവേട്ടക്കും പോയി മിച്ചം വരുന്ന സമയത്തിനെ വീണ്ടും വീതിച്ച് ഒരു ഭാഗം പ്രാര്‍ഥനകള്‍ക്കും ഒരു ഭാഗം മുറുക്കാനും ഇനിയുമൊരു ഭാഗം ഉറക്കത്തിനും മാറ്റിവെച്ചപ്പോള്‍ പിന്നെ സാഹിബിന് കൊച്ച് ഇബ്രാനെ നോക്കാനോ എത്ര വയസ്സായെന്നെങ്കിലും ചോദിക്കാനോ സമയമുണ്ടായില്ല.അല്ലെങ്കിലും ആണ്‍കുട്ടികളെ ലാളിച്ചാല്‍ വഷളായിപ്പോകുമെന്ന പരമ്പരാഗത സിദ്ധാന്തത്തിന്‍റെ അനുവര്‍ത്തകനായിരുന്നു സാഹിബ്. ഇടക്കിടെ വാപ്പ കോയിക്കോട്ടങ്ങാടീല്‍ മോനിക്കായി പറഞ്ഞുണ്ടാക്കിച്ചതെന്ന് പറഞ്ഞ് കൊടുത്ത പൊതികളിലെ കറുത്തലുവകളിലൂടെ ഇബ്രാന്‍ വാപ്പയുണ്ടെന്നറിഞ്ഞു. അലുവാക്കഥ കുഞ്ഞാണ്ടിയും ഇബ്രാനുമല്ലാതെ സാഹിബറിഞ്ഞില്ല. അലുവാക്കഷണങ്ങളിലൊന്നെങ്കിലും ആരും അറിയാതെ നീലിപ്പെണ്ണിലും സാന്നിദ്ധ്യമറിയിച്ചു.


പല്ലാറ്റ് കായലില്‍ പോത്ത് പൂട്ട് നടക്കുമ്പോഴാണ് വരിവരിയായി ഒരു പൊതിയും പിടിച്ച് പോകുന്ന കുട്ടികളോടൊപ്പം പോകണമെന്ന വാശി അവനിലുതിച്ചത്. വിദ്യാഭ്യാസം മൌലിവകാശമാണ് - അതാര്‍ക്കും തടുക്കാനാവില്ല എന്ന അറിവില്‍ കൊച്ച് ഇബ്രാഹിം കുഞ്ഞ് ആരും പറയാതെതന്നെ ഗവണ്മെന്‍റ് മാപ്പിള എയ്ഡഡ് ലോവര്‍‍ പ്രൈമറി സ്ക്കൂളില്‍ പോയി ഒന്നാം ബെഞ്ചിന്‍റെ വലത്തേ അറ്റത്ത് ഇരിപ്പുറപ്പിച്ചു.ഇടത്തേവരിയില്‍ ആദ്യബെഞ്ചില്‍ നീലിപ്പെണ്ണും.


കാലത്തിന്‍റെ പ്രധാന ദൌത്യങ്ങളിലൊന്ന് ചിലരില്‍ വാര്‍ദ്ധക്യവും ചിലരില്‍ യുവത്വവും കൊണ്ട് നിറക്കുകയെന്നാണല്ലോ.നീലി പത്തില്‍ പൊട്ടിപ്പോയി, നാരങ്ങാ വലുപ്പത്തില്‍ നെഞ്ചില്‍ ഒരു അനധികൃത പേശി കനം വെച്ചു.ഇബ്രാഹിം കുഞ്ഞ് ജയിച്ചു, ഒരു കോഴിയുടേത് പോലുള്ള ‘കൂറ്റ്’ വന്ന കുറച്ച് നാളുകള്‍ക്ക് ശേഷം ഒച്ചയുറച്ചു.നൂഹ്കണ്ണ് സാഹിബ് നൂഹ്കണ്ണ് ഹാജ്യാരായി, തലമുടി മാറ്റിയുള്ള ഒരധിനിവേശത്തില്‍ കശണ്ടി നിറഞ്ഞു.ഇപ്പൊ നാടൊട്ടുക്ക് പാണ്ട്യാലകളില്ല.ആയിശ ഏതോ വരുത്തന്‍റെയൊപ്പം നാട് വിട്ടു, പഴയ കുരുപ്പ് കുഞ്ഞാണ്ടിയുടെ മേയാത്ത ചെറ്റക്കുടിലില്‍ വേരും പേരുമില്ലാതെ വളര്‍ന്നു.കുഞ്ഞാണ്ടിയുടെ പേശികള്‍ ബലം വിട്ടില്ല.കുഞ്ഞാണ്ടി സമൃദ്ധമായിത്തന്നെ നിറഞ്ഞു.


പത്തില്‍ ഫസ്റ്റ് ക്ലാസില്‍ ജയിച്ചന്നറിഞ്ഞപ്പോള്‍ മുതലാണ് സാഹിബ് ഇബ്രാഹിം കുഞ്ഞിനെ പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയത്. ഇബ്രാഹിം കുഞ്ഞ് ഡോക്ടറാവുന്നതും അതിനകം കൃത്യമായി പെയിന്‍റടിമുടങ്ങിയ മതിലിന് മുന്നില്‍ കറുപ്പില്‍ വെള്ളയക്ഷരങ്ങളിലെഴുതിയ ബോര്‍ഡ് തൂങ്ങുന്നതും സാഹിബിന്‍റെ സ്വപ്നത്തില്‍ ഇടക്കിടെ വന്നു.

സ്വപനമല്ല സത്യം.

ഇബ്രാഹിം കുട്ടി ചാലിയാറില്‍ അയിക്കാടത്ത് കടവിറങ്ങി മാങ്കാവ് ബസ് പിടിച്ച് കോഴിക്കോട്ട് എഞിനീറിങ്ങിന് ചേര്ന്നു.

കോഴിക്കോട് പട്ടണം ഇബ്രാഹിം കുഞ്ഞില്‍ നിറഞ്ഞു,ചരിത്രരേഖകളില്‍ ഇബ്രാഹിം കുഞ്ഞിനെപറ്റിയും നീലിയെപറ്റിയും മറ്റു പരാമര്‍ശങ്ങളൊന്നുമെല്ലെന്നിരിക്കിലും അയാള്‍ ഒരിക്കല്‍ ചില ചുവന്ന പുസ്തകങ്ങളുമായി പിന്നീട് തിരുവാകപ്പുറത്ത് തറവാട്ടിലെത്തിയതായി അറിയാന്‍ കഴിഞ്ഞു. നീലി അയാളെയും കാത്ത് പല്ലാറ് കടവത്ത് റാന്തലും പിടിച്ച് കാത്ത് നിന്നു.പതിവിന് വിപരീതം ഒറ്റക്കരയുള്ള സൂരി മുണ്ടിന് പകരം കാല്‍സറായിയിട്ട് വന്ന അയാള്‍ നേരെ തറവാട്ടില്‍ പോയി,‍ ആദ്യമായി വാപ്പക്ക് മുന്നില്‍ ഞെളിഞ്ഞ് നില്‍ക്കുകയും ഒരു കൊച്ച് പ്രസംഗ നടത്തുകയുമുണ്ടായി. കൃഷിഭൂമി കര്‍ഷകനാണെന്നും, അതിന്‍ പ്രകാരം പല്ലാറ്റ് കായലിന്‍റെ ഇരുവശങ്ങളിലുമായി പടര്‍ന്ന് കിടക്കുന്ന പാടശേഖരം കുഞ്ഞാണ്ടിക്കും നീലിക്കും അവകാശപ്പെട്ടതാണുമെന്നതായിരുന്നു അതിന്‍റെ സാരം.ആ പ്രസംഗത്തോടെ ഇബ്രാഹികുട്ടിയും തിരുവാകപ്പുറത്ത് തറവാടും തമ്മിലുള്ള ബന്ധം അറുക്കപ്പെട്ടു. അതിന് ശേഷം നടക്കാവില്‍ പൂട്ടിക്കിടന്നിരുന്ന നൂഹ് കണ്ണ് ഹാജ്യാര്‍ സാഹിബിന്‍റെ പാണ്ട്യാലയുടെ താക്കോല്‍ സാഹിബറിയാതെ കുഞ്ഞാണ്ടി എഞ്ചിനീറിങ്ങ് കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കൊടുത്തു.നാട് വിട്ട നീലിപ്പെണ്ണ് ഇബ്രാഹിം കുഞ്ഞിനോടൊപ്പം കോഴിക്കോട്ടെ പാണ്ടാല്യയില്‍ താമസിക്കുന്നതായും മറിച്ച് തെക്ക് നിന്ന് വന്ന വിപ്ലവകാരി നമ്പൂരിശ്ശ്യന്‍റെ കൂടെ വയനാട് കുന്നില്‍ അടിവാരത്തെവിടെയോ ജീവിക്കുന്നതായും വിത്യസ്ത ചരിത്ര രേഖകളില്‍ കാണാന്‍ കഴിഞ്ഞു.

വേരും പേരുമില്ലാത്തവന്‍ ഗ്രഹണിപിടിച്ച്,പിന്നെ ഒരുനാളുണര്‍ന്ന് ‘അസ്ഥിത്വമെന്നാല്‍ മെഴുകുതിരിപോലാണെന്നും ഇനി പോയാല്‍ ഏഴ് സം‌വത്സരങ്ങള്‍ കഴിഞ്ഞ് കാണാമെന്നും’ പറഞ്ഞ് ചത്ത് കെട്ടതിനും, ചാവ്ശേഷം വേരില്ലാകുന്നിലപ്പന്‍ ഔലിയാ എന്ന പേരില്‍ ജാറം മുളച്ചതിനും വ്യക്തമായ തെളിവുകള്‍ ചരിത്ര രേഖയിലും മാണൂര്‍ ചെയ്ത്താന്‍ കുന്നിലെ കൊടിമരത്തിലുമുണ്ട്.



ചരിത്രത്തില്‍ കുഞ്ഞാണ്ടിയെക്കുറിച്ച് ഏറ്റവും മഹത്തായതായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൊന്ന് കുഞ്ഞാണ്ടി തന്‍റെ മരണം സാഹിബിന് സമ്മാനിച്ചതിനേക്കുറിച്ചാണ്.പറയത്തക്കതായി ഒന്നും ചെയ്യാത്തവന്‍റെ ജീവചരിത്രമെഴുതുമ്പോഴാണ് ജീവചരിത്രകാരന്‍ എപ്പോഴും ആശയക്കുഴപ്പത്തിനടിപ്പെടുന്നത്.എന്നിരുന്നാലും ഇത്തരം അതീന്ദ്രിയമായ സംഭവങ്ങളെക്കൂറിച്ചുള്ള പരാമര്‍ശങ്ങള്‍ വിട്ട് കളയാന്‍‍ വകതിരിവുള്ള ഒരു ജീവചരിത്രകാരനുമാവില്ല.


ഒരാഴ്ച ‍പോലും മരണക്കിടക്കയില്‍ കിടക്കാതെ കെട്ട് കെട്ടണമെന്നായിരുന്നു സാഹിബിന്‍റെ മരണത്തെക്കുറിച്ചുള്ള അഭിലാഷം. പ്രതീക്ഷകള്‍ തെറ്റിച്ച് അസമയങ്ങളില്‍ വിരുന്ന് വരുന്ന വിരുന്ന് കാരനല്ലോ മരണം. കുളിമുറിയിലെ തറയില്‍ പിടിച്ച ഇച്ചിള് എന്ന് വിളിക്കപ്പെട്ട പായലിന്‍റെ രൂപത്തില്‍ അത് സാഹിബിന് മരണം വരെ കിടക്കാനുള്ള ഒരു കട്ടിലേക്ക് സ്ഥാനഭ്രംശം കൊടുത്തു.

“ഇനിക്ക് തൂറാമ്മുട്ടുന്നു“ എന്ന് പറയുമ്പോള്‍ ഒരു കാസപ്പാത്രം സാഹിബിന്‍റെ പൃഷ്ടത്തിനടിയില്‍ വെക്കേണ്ടിടത്ത് വെച്ച് കൊടുക്കാനും കര്‍മ്മശേഷേ ഡെറ്റോളിട്ട് നനച്ച പരുത്തിത്തുണികൊണ്ട് തുടച്ച് കൊടുക്കാനും കുഞ്ഞാണ്ടിയല്ലാതെ മറ്റൊരു ഭൃത്യനുമാവില്ല. അതും കുഞ്ഞാണ്ടിയുടെ കര്‍മ്മ സുകൃതം.

‘ഹേ അസ്രായീല്‍, എന്നെ നീ എത്രയും പെട്ടെന്ന് കൊണ്ട് പോകൂ, എന്ന ഒരു പുതിയ മന്ത്രം ദസ്-വിയില്‍ ഉരുവിട്ട് അനങ്ങാനാവാതെ സാഹിബ് കിടന്നു.


അന്നേക്ക് ആറാം നാളാണ് തനിക്ക് വേണ്ടിയും ക്രമം ചെയ്ത് വെച്ചിരുന്ന ഒറ്റയടി മരണം പോത്തും പുറമേറി പല്ലാറ്റ് കായലില്‍ കുളിച്ച് കൊണ്ടിരുന്ന കുഞ്ഞാണ്ടിയെത്തേടിയെത്തിയത്.ഒരു സൌഭാഗ്യമായി വന്ന ഒറ്റയടിപ്പ് മരണത്തെ തന്‍റെ യജമാനന് വിട്ട് കൊടുത്ത് അന്നേ ദിവസമാണ് കുഞ്ഞാണ്ടി ചരിത്രത്തില്‍ അതീന്ദ്രിയ സ്ഥാനം ഭദ്രമാക്കിയതും.കുഞ്ഞാണ്ടി അറിഞ്ഞു,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി കെഞ്ചി, പോത്തും പുറത്തിരിക്കുന്നവനോട് തന്‍റെ മരണം യജമാനന് സമ്മാനിക്കാന്‍ കേണു.ആ സുകൃതന്‍റെ അപേക്ഷയില്‍ അലിവ് തോന്നി പോത്തും പുറത്ത് വന്നവന്‍ തന്‍റെ ചുമതല അസ്രായീലിന് കടം കൊടുത്തു.അന്ന് രാത്രി സാഹിബ് ഒരു സ്പൂണ്‍ കഞ്ഞിയുടെ മുറുക്കിനൊപ്പം ഊര്‍ദ്ധനും വിഴുങ്ങി.

കുഞ്ഞാണ്ടി വീണു, പല്ലാറ്റ് കായലിന്‍റെ കടവില്‍ പൂത്ത് നിന്ന നീര്‍വാള മരത്തിനടിയില്‍, കാലിലെ മണ്ണ് കായലെടുത്ത് നഗ്നമാക്കിയ ഒരു വേരില്‍‍ തലയിടിച്ച്. ഒരു നിദാനത്തിനെന്ന പോലെ പോത്തുംപുറമേറിവന്നവന്‍ കുഞ്ഞാണ്ടിയുടെ മസ്തിഷ്കത്തിലെ ചില ഞെരമ്പുകള്‍ക്ക് ഒരു പ്രത്യേക തരം ക്ഷതം കൊടുത്തു.


ഇതില്‍ പിന്നെ ഇത്രനാളും കുഞ്ഞാണ്ടി കിടപ്പിലാണ്.

Labels: ,

16 Comments:

Blogger അനംഗാരി said...

തണുപ്പാ, തണുപ്പനാളൊരു ചുള്ളന്‍ ചൂടനാണല്ലൊ?
അഭിനന്ദനങ്ങള്‍.ഇത് എനിക്കിഷ്ടപ്പെട്ടു.

6:54 AM  
Blogger സു | Su said...

പാവം കുഞ്ഞാണ്ടി. ഒക്കെ ചെയ്ത് അവസാനം കുഞ്ഞാണ്ടിയും കിടപ്പിലായി.

7:45 AM  
Blogger Mubarak Merchant said...

സൂപ്പര്‍ പോസ്റ്റ് തണുപ്പാ..
ഇടവേളകളിലുള്ള ഇങ്ങനേയുള്ള കഥകള്‍ അതീവ ഹൃദ്യം.

8:17 AM  
Blogger ലിഡിയ said...

വളരെ പ്രൊഫഷണലായ ഒരു കഥ..നന്നായിരിക്കുന്നു.

-പാര്‍വതി.

5:02 PM  
Blogger Physel said...

ക്ഷമിക്കണം..ഈ കഥയ്ക്കൊരു വിയോജനക്കുറിപ്പ് എഴുതാന്‍ തോന്നുന്നു.

നിലമ്പൂര്‍ ആയിഷ എന്നത് പേരുകേട്ട ഒരു നാ‍ടക നടിയുടെ പേരാകുന്നു. കഥാകൃത്ത് നിലമ്പൂരുള്ള ഒരായിഷ എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവൂ. എങ്കിലും അതൊഴിവാക്കാമായിരുന്നു.

5:35 PM  
Blogger ചില നേരത്ത്.. said...

തണുപ്പാ.
ധൂമകേതുക്കളെ പോലെ പണക്കാരുടെ ഏറാന്‍ മൂളികളായി നില്‍ക്കുന്ന ഒരുപാട് കുഞ്ഞാണ്ടിമാരെ ഞാനോര്‍ത്തു. വിധേയനെന്ന സിനിമയിലെ ഗോപകുമാറെന്ന നടനാണെന്റെ മനസില്‍ കുഞ്ഞാണ്ടി.
എന്നെ അലട്ടിയിരുന്ന കാര്യം ഇത്തരം ആളുകള്‍ക്ക് മാസശമ്പളം ആയിരുന്നോ എന്നൊക്കെ ആയിരുന്നു. പില്‍കാലങ്ങളില്‍ ഇവരായിരുന്നു ഹാജ്യാരുടെ വേട്ടക്കഥകളിലൂടെ പൌരുഷത്തിന്റെ തിളപ്പ് ആ ഹാജ്യാരുടെ മക്കള്‍ക്കോതിക്കൊടുക്കുക. നഷ്ടപ്പെട്ട് പോകുന്ന ഒരു പാട് വാക്കുകള്‍ ഈ കഥയില്‍ നിന്ന് വീണ് കിട്ടിയിരിക്കുന്നു.
കഥ ആസ്വാദിച്ചു. പോത്ത് പൂട്ടും ശരറാന്തലും എല്ലാം പോയ് മറഞ്ഞെങ്കിലും അവയുടെ സ്മൃതി നൊസ്റ്റാള്‍ജിക്കായി നിറയുന്നു.
ഓഫ്: ഫൈസലേ ‘പല്ലാറ് തിരുവാകപ്പുറത്ത്’ എന്നത് എന്റെ നാട്ടിലെ വീട്ട് പേരാകുന്നു. നിലമ്പൂര്‍ ആയിശ ഒരു പേറ്റന്റ് നാമമാണോ? :)

5:45 PM  
Blogger Abdu said...

അലസവായനയെ അനുവദിക്കാത്ത ഇതിന്റെ ഭാഷ എന്നെ ശരിക്കും വിസ്മയിപ്പിക്കുന്നു,

ചരിത്രകാരന്മാരുടെ ആ ആശയക്കുഴപ്പം നന്നായി.


കുഞ്ഞാണ്ടി മലയാള കഥയില്‍ അധികം പറയപ്പെടാത്ത കഥാപാത്രമാണ് എന്ന് തോന്നുന്നു,
ചരിത്രകാരന്മാരുടെ ആ ആശയക്കുഴപ്പം നമ്മുടെ കഥാകാരന്മാര്‍ക്കും വന്നിട്ടുണ്ടാവും

6:32 PM  
Blogger Unknown said...

തണുപ്പാ,
നല്ല ഒതുക്കമുള്ള ഭാഷ. ഉപഗ്രഹമായി ചുറ്റാന്‍ വിധിയ്ക്കപെടുകയും തങ്ങള്‍ വലം വെയ്ക്കുന്ന ഗ്രഹത്തോട് ബന്ധപ്പെട്ടല്ലാതെ ഒരു നിലനില്‍പ്പും ചരിത്രവുമില്ലാത്ത ഈ ജന്മങ്ങള്‍ എനിയ്ക്കെന്നും നൊമ്പരപ്പെടുത്തുന്ന വികാരമാണ്.

6:33 PM  
Blogger കരീം മാഷ്‌ said...

തണുപ്പാ...!
വായിച്ചു. നന്നായിരിക്കുന്നു.നിലമ്പൂര്‍ ആയിശയെ പറഞ്ഞതെന്താണെന്നു ശങ്കിച്ചു. പിന്നെ മനസ്സിലായി അതു പെരുമാത്രമാണെന്ന്‌.

6:48 PM  
Blogger അതിശയന്‍ said...

തണുപ്പാ....

കഥ പെരുത്തിഷ്ടായി...നല്ല ആഖ്യാനരീതി.

7:45 PM  
Blogger :: niKk | നിക്ക് :: said...

bbതണുപ്പന്‍ കുട്ടീ നല്ല തണുത്ത ഒരു കഥ. നീ ആളു കൊള്ളാല്ലോ :)

8:47 PM  
Blogger വിഷ്ണു പ്രസാദ് said...

തണുപ്പാ,
സ്മാരകശിലകള്‍ ഓര്‍മിച്ചു.കഥ നന്നായിട്ടുണ്ട്.ചില ഭാഗങ്ങളില്‍ ആഖ്യാനത്തിന് ഒരമിതവേഗമുണ്ട്.അതായത് , കുറച്ച് തിരക്കുകുറച്ചിരുന്നെങ്കില്‍ ഒരല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.താങ്കളില്‍ നിന്ന് കൂടുതല്‍ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്.
ആയിശയെ സംബന്ധിച്ച ആ നാടകപരാമര്‍ശമെങ്കിലും ഒഴിവാക്കാമായിരുന്നു. അത് തെറ്റിദ്ധാരണാജനകമാണ്.

5:45 AM  
Blogger തണുപ്പന്‍ said...

വായിച്ചവര്‍ക്കെല്ലാം ‘ഒബ്ഷെ’ നന്ദി.

അംഗനാരി, ഇത്രക്ക് ചൂടോ? ഇവിടതില്ല.(എന്ത് കൊണ്ടോ അനംഗാരീന്നല്ല, അംഗനാരീന്നാ ഞാനെന്നും വായിച്ചത്).
സൂ ചേച്ചീ, കുഞ്ഞാണ്ടി കിടപ്പിലായി,ഒരൊന്നൊന്നര കിടപ്പ്, ആത്മസമര്‍പ്പണത്തിന്‍റെ കിടപ്പായിരുന്നു അത്.
ഇക്കാസേ, നന്ദി.
പാര്‍വ്വതി, ഞാനെഴുതിയതിലെന്തെങ്കിലും പ്രൊഫഷണലായി എന്ന് ആദ്യമായി പറഞ്ഞതിന്‍റെ ക്രെഡിറ്റെടുത്തോളൂ.സന്തോഷായി.എനിക്ക് തോന്നിയിട്ടല്ല,ആത്മവിശ്വാസം കൂടുമായിരിക്കും.
ഫൈസല്‍,നന്ദി.വിയോജനങ്ങള്‍ മറ്റെന്തിനേക്കാളും സ്വീകാര്യമാണ്. തിരുത്തുകള്‍ക്ക് പ്രേരണ നല്‍കുന്നവ.എന്നാലും നിലമ്പൂര്‍ ആയിശ എന്ന പേരില്‍ ഒരു പ്രശസ്ത വേശ്യ ഏതാണ്ടതേ കാലത്ത് ജീവിച്ചിരുന്ന കാര്യം അറിയാതെ പോയോ?ചില നേരത്ത് പറഞ്ഞ പോലെ പേരുകള്‍ക്ക് പേറ്റന്‍റുകളില്ലല്ലോ? ഒരു പ്രശസ്ത ബ്ലോഗ്ഗറുടെ പേരാണ് ഇബ്രാഹിം കുട്ടി. എന്നിട്ടും അയാളതിനെ കഥാപാത്രമായേ എടുത്തുള്ളൂ.
ചില നേരത്ത്, ഞാനേറെ ബഹുമാനിക്കുന്ന അഭിപ്രായങ്ങളിലൊന്ന് നിന്‍റേതാണ്.നഷ്ടപ്പെട്ട വാക്കുകള്‍ നിന്നെ ഓര്‍മ്മിപ്പിക്കനെനിക്കായതില്‍ ഞാന്‍ കൃതാജ്ഞനാണ്.കാസപ്പിഞ്ഞാണത്തിനോട് രൂപ സാദൃശ്യമുള്ള ഒരു കൊച്ച്(സോവിയറ്റ്) പാത്രം ഞാനൊരു നിധി പോലെ ഇന്നും സൂക്ഷികുന്നുണ്ട്. ഇവിടെ വന്നാല്‍ കാണിച്ച് തരാം.
അബ്ദു,കോവിലന്‍റെയാണെന്ന് തോന്നുന്നു, കൃതികളില്‍ ധാരാളം കുഞ്ഞാണ്ടിമാരുണ്ട്. എന്നാലും എന്‍റെ കുഞ്ഞാണ്ടി എന്‍റെ സ്വന്തം. പ്രോത്സാഹനം എന്നെ വളരെ ഉത്തേജിപ്പിക്കുന്നുണ്ട്.
ദില്‍ബ്സ്, ഓരോരുത്തരും കര്‍മ്മപാശമനുസരിച്ച് താന്താങ്ങളുടെ വേഷമാടുകയാണ്. അവരെക്കുറിച്ചോര്‍ത്ത് വേദനിക്കേണ്ട. അവരെ ഉള്ളിലേക്കെടുക്കൂ.
കരീം മാഷ്, നന്ദി. നിലമ്പൂര്‍ ആയിശ പേര് മാത്രം, പക്ഷേ ആ പേരില്‍ രണ്ട് വ്യക്തിത്വങ്ങളുണ്ടായിരുന്നു എന്നെന്‍റെ ഓര്‍മ്മ.ഒരു നാടകനടിയും ഒരു വേശ്യയും.
അതിശയന്‍, നന്ദി.
നിഖി, ഞാന്‍ കുട്ടിയോ? അപമാനിക്കരുത്. ഞാനൊക്കെ വളര്‍ന്നങ്ങ് പന്തലിച്ചില്ലേ ? അടുത്ത് തന്നെ പെണ്ണ് കെട്ടേണ്ടവനാണ് :)
വിഷ്ണുപ്രസാദ്, വിശകലനത്തിന് വളരെയേറെ നന്ദി.നിലമ്പൂര്‍ ആയിശയെക്കുറിച്ച് എനിക്ക് തന്നെ ചില തെറ്റി(?)ധാരണകളുണ്ട് എന്ന് തോന്നുന്നു.കുട്ടിക്കാലത്ത് ആയിശയെക്കുറിച്ച് കേട്ടതില്‍ അങ്ങനെ ഒരു ആയിശയുമുണ്ടായിരുന്നു. തെറ്റിദ്ധാരണകളൊഴിവാക്കാന്‍ നാടകക്കാരന്‍റെ പരാമര്‍ശം ഒഴിവാക്കുന്നു.

4:30 PM  
Blogger Physel said...

ഈശ്വരന്മാരേ....തണുപ്പാ, “ഫൈസല്‍,നന്ദി.വിയോജനങ്ങള്‍ മറ്റെന്തിനേക്കാളും സ്വീകാര്യമാണ്. തിരുത്തുകള്‍ക്ക് പ്രേരണ നല്‍കുന്നവ.എന്നാലും നിലമ്പൂര്‍ ആയിശ എന്ന പേരില്‍ ഒരു പ്രശസ്ത വേശ്യ ഏതാണ്ടതേ കാലത്ത് ജീവിച്ചിരുന്ന കാര്യം അറിയാതെ പോയോ?“ ഈ അവസാനത്തെ അറിയാതെ പോയോ എന്ന പ്രയോഗം കേട്ടാല്‍, ഈ ഒരാളെ ഒഴിച്ച് ബാക്കിയെല്ലാ വേശ്യകളെയും എനിക്കറിയാം എന്നൊരു തോന്നല്‍ അര്‍ഥാന്തരാന്യാസമാകുമന്യം കൊണ്ട് സമര്‍ത്ഥകം എന്ന മട്ടില്‍ ഒളിഞ്ഞിരിപ്പില്ലേ എന്നൊരു ഉത്പ്രേക്ഷ ജനിപ്പിക്കുന്നില്ലേ എന്നൊരാശങ്ക!

ഹ ഹാ‍ാ....ചുമ്മാ തമാശ പറഞ്ഞതാണുട്ടോ. കഥ ഇഷ്ടപ്പെട്ടതു കൊണ്ടാ അതു ചൂണ്ടിക്കാണിച്ചത്. ഞാന്‍ അവിടെ പറയാന്‍ മറന്നത് വിഷ്ണുമാഷ് പറയൂകേം ചെയ്തു. ആ നാടകക്കാരന്റെ പരാമര്‍ശമാണ് ആ ഒരു തോന്നല്‍ ഉണ്ടാക്കിയത്.

നുമ്മളേ കുറുംജി സുഖമായിരിക്കുന്നല്ലോ?

4:55 PM  
Blogger തണുപ്പന്‍ said...

ഫൈസലേ, ഞാനങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല !എന്നാലും അങ്ങനെ ഒരു സംശയം തോന്നാനെന്തേ കാരണം :)?

എന്തായാലും നമ്മുടെയൊക്കെ കാലഘട്ടം വേറെയായത് കൊണ്ട് ആ സംശയം വേറാര്‍ക്കുമുണ്ടാവില്ലേ .

കുറുജി 12 നേ തിരിച്ച് പോയി. ഇനിയും വരുന്നൊക്കെ പറഞ്ഞിട്ടാ പോയത്.

5:39 PM  
Blogger ഫാര്‍സി said...

തണുപ്പാ...മാപ്പ് ‘അയാം ദ സോറീ....”
എല്ലാ കാലത്തും ഇത്തരം പ്രതിഭാസങ്ങളുണ്ട്.അതുണ്ടായിരിക്കണം.ഇല്ലെങ്കില്‍ പ്രപഞ്ജം ഉണ്ടാകിലല്ലൊ.എങ്കിലും പലപ്പോഴും കഥയിലെപ്പോലെതന്നെ യാണു അവയുടെ അവസാനവും.രണ്ടിനേയും ഒരേ അച്ചുതണ്ടിലേക്കു നയിക്കുന്നതും ദൈവം വിധി എന്നൊക്കെ പറഞ്ഞു തല്‍ക്കാലം ഒഴിയാം...

7:16 PM  

Post a Comment

<< Home

inblogs.net