Thursday, September 14, 2006

വിശുദ്ധ ടോം,വിശുദ്ധ ജെറി,ഡോക്ടര്‍

നടവഴികളിലോളം ചോരനിറമുള്ള അരളിപ്പൂക്കള്‍ വിതറണമെന്ന് അരുള്‍ ചെയ്തതാര്? ഹിപ്പോക്രാറ്റസോ?

എന്‍റെ സുഹൃത്തുക്കളെയെല്ലാം ടോം അന്‍റ് ജെറിയിലെ കഥാപാത്രങ്ങളോടുപമിക്കാനാണെനിക്കിഷ്ടം.അല്ലെങ്കില്‍ അതേ കഥാതന്തുവില്‍ നീങ്ങുന്നവരോട്. സ്വാസ്തമെന്ന് തോന്നുമ്പോഴെക്കെ ഞാനവരെ മരുന്ന് ചീട്ടില്‍ കോറിവരച്ചിട്ടു.ചിലര്‍ എന്‍റെ മുന്നില്‍ രോഗികളായി പരിണമിച്ചു.ചിലരൊക്കെ റോള്‍ പ്ലേ ഗെയിമിലെന്ന പോലെ വന്ന് എന്നോട് സന്ധിയില്ലാ യുദ്ധം ചെയ്യാനിറങ്ങി.

ലക്ഷ്യം ഒരു തൊഴിലായി അവതാരമെടുക്കുകയാണുണ്ടായത്.പിന്നെ സ്വതത്തെ ഉയര്‍ത്തിക്കാട്ടുന്നു, സ്ഥായിയായ രൌദ്രത്തെ ഉണര്‍ത്തുന്നു.കാലേകൂട്ടി പ്രോഗ്രാം ചെയ്ത് വെച്ച റോബോട്ടുകളത്രെ അവരെല്ലാം.നിരത്തിലാകെ റോബോട്ടുകളാണ്.ഫാറ്റല്‍ എറര്‍ എന്നും പറഞ്ഞ് വരുന്ന റോബോട്ടുകളെ‍ ഒരു വാര്‍ഡില്‍ നിരത്തിയിട്ട കട്ടിലുകളില്‍ സ്ഥാപിതമാക്കുന്നു.ചീഞ്ഞളിഞ്ഞ വൃണങ്ങളില്‍ നിന്നും വളപ്പൊട്ടുകളടര്‍ത്താന്‍ എനിക്കാകാഞ്ഞത് കഴിവ് കേടല്ലായെന്ന് ഞാനിനിയും വിശ്വസിപ്പിക്കട്ടെ,വളപ്പൊട്ടുകളൊഴികെ മറ്റെന്തും എടുത്ത് മാറ്റാന്‍ പ്രാപ്യനാണല്ലോ ഞാന്‍.

ഒരിക്കല്‍, ഒരു സെപ്റ്റംബറില്‍, കൈയിലെ അവസാന നാണയത്തേയും ഒരു പ്ലാസ്റ്റിക്ക് കാര്‍ഡിനുള്ളിലാക്കി ഞാന്‍ നാടും വീടും വിട്ടിറങ്ങിയതായിരുന്നു.ആദ്യം വന്ന വണ്ടിക്ക് തന്നെ കയറി കിടന്നുറങ്ങി.ഉറക്കണര്‍ന്നത് മറ്റൊരു നഗരത്തിലായിരുന്നു.സമയമാകട്ടെ, എന്നേക്കാള്‍ മുന്നിലേക്ക് സഞ്ചരിച്ചു.ജി.എം.ടി യുടെ കൂടെ ഒന്ന് എന്ന് കൂടി ചേര്‍ത്ത് ഞാനെന്‍റെ നേരത്തെ സമവായമാക്കാന്‍ ശ്രമിച്ചു.അന്ന് മുതല്‍ മാറി മാറി വരുന്ന നഗരങ്ങളോടൊപ്പം ജി.എം.ടിയുടെ ഏകീകൃത ഗുണിതങ്ങളും ചേര്‍ക്കല്‍ ചര്യയാക്കി മാറ്റി.ഓരോ നഗരങ്ങളിലും വാതിലുകള്‍ തുറക്കേണ്ടത് ഇടത്തേക്കോ വലത്തേക്കോ എന്നറിയാതെ ഞാന്‍ പകച്ച് നിന്നു.

മരിക്കാനാശിച്ച ടോമിനെ ഒരിക്കല്‍ ഞാന്‍ മരണത്തില്‍ നിന്നും കരകയറ്റി ശിക്ഷിച്ചു.മറ്റൊരിക്കല്‍, ഈയിടെ ജീവിക്കാനാശിച്ച‍ ജെറിയെ രക്ഷപ്പെടുത്താന്‍ എനിക്കായില്ല.എന്‍റെ നറുക്കില്‍ യാഥാര്‍ത്യം മാത്രം കട്ടിയുള്ള അക്ഷരങ്ങളില്‍ എഴുതിവെച്ചു.നറുക്കെടുത്തവന്‍ അവനവന്‍റെ യാഥാര്‍ത്യങ്ങളില്‍ ജീവിക്കാന്‍ കാര്‍ട്ടൂണുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കമാത്രമാണ് ഞാന്‍ ചെയ്തത്.

Labels: ,

inblogs.net