Monday, October 09, 2006

പിറന്നാള്‍

ജന്മദിനത്തെക്കുറിച്ച് ആദ്യമോര്‍മ്മിപ്പിച്ചത് യാഹൂ റിമൈന്‍ററായിരുന്നു.പിന്നെ ഹോട്മെയില്‍, റാംബ്ലര്‍, ഐ സി ക്യൂ....എന്നെയറിയാത്ത mail.ru ഫ്ളാഷില്‍ എനിക്ക് വേണ്ടിയൊരാശംസാപത്രം തന്നെയൊരുക്കി. ഇന്‍ ബോക്സില്‍ ആശംസകളുടെ പ്രളയം.അറിയുന്നവരും അറിയാതവരും മുതല്‍ അസ്ഥിത്വമില്ലാത്ത യന്ത്രമനുഷ്യര്‍ വരെ.

അത് കഴിഞ്ഞ് ടെക്സ്റ്റ് മെസ്സേജുകളുടെ ബഹളം. കുത്തൊഴുക്കില്‍ വേണ്ടപ്പെട്ടവരാരുടെയൊക്കെയോ.നന്ദി എന്ന് മാത്രം പറഞ്ഞാമതിയോ?

പാതിരാത്രിയില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ് വിഷിങ്ങ്.

സഹമുറിയന്‍ തന്ന സമ്മാനം.

ഹോസ്പിറ്റലില്‍ സഹപ്രവര്‍ത്തകര്‍ ഷാമ്പെയില്‍ നുരപ്പിക്കാന്‍ തിരക്ക് കൂട്ടി.നിഷേധ്യത്തെ കുറിച്ചും വിശുദ്ധമാസത്തിന്‍റെ ധന്യതയെക്കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കുറച്ചൊന്നുമല്ല ക്ലേശം.

സന്തോഷമായി..എന്‍റെ ദീര്‍ഘായുസ്സിനാശിക്കുന്ന എത്ര പേര്‍.

സര്‍ക്കസുകാരനെ പോലെ ട്രാഫികില്‍ ഡ്രൈവ് ചെയ്യുമ്പോഴാണ് മൊബൈല്‍ ചിലച്ചത്.
ഒരു കൈയില്‍ സ്റ്റിയറിങ്ങും മറുകൈയില്‍ ഗിയറും പിടിച്ച്, മൂന്നാമതൊരു കൈ തരാത്ത ദൈവത്തെ സ്നേഹത്തോടെ ശകാരിച്ച്, ചെവിക്കും തോളിനുമിടയില്‍ അമര്‍ത്തിപ്പിടിച്ച ഫോണില്‍ അമ്മക്കിളി.

സ്നേഹത്തിന്‍റെ ജീവസ്സുറ്റ സ്വരം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണത്തിന്‍റെ കാര്യം പറയുന്നു.

“എന്തിന്? ഞാന്‍ വളര്‍ന്നതും, ചെറുതായെങ്കിലും സമ്പാദിക്കുന്നതും ഒന്നും അമ്മയറിഞ്ഞില്ലേ? ഞാനൊന്നും വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ?”
“മോനേ, നിന്‍റെ പിറന്നാളല്ലേ,നിനക്കിഷ്ടമുള്ളതെന്തെങ്കിലും വാങ്ങിച്ചോ “

ഇഷ്ടമുള്ളതെല്ലാം ഞാന്‍ തന്നെ വാങ്ങുന്നുണ്ടല്ലോ,പിന്നെ കണ്ണ് നനഞ്ഞതെന്തിന്?

മറന്ന് പോയ പിറന്നാളോര്‍ത്താണോ?, പൊഴിഞ്ഞ് പോയ പ്രായമോര്‍ത്തിട്ടാവും.

അമ്മ നിരത്തിയ പിറന്നാള്‍ സദ്യക്ക് മുന്നില്‍ വാശിപിടിച്ച് കരയുന്ന ഉണ്ണിയാകാന്‍ ഇനിയാവില്ലെന്നോര്‍ത്തല്ല.ഉറപ്പ് !

Labels: ,

inblogs.net